Saturday, December 17, 2011

മീശക്കാരി

28

പെണ്ണിനു മീശയില്ലെന്നു പറഞ്ഞവന്‍
നിന്നെക്കാണണം പെണ്ണേ,
കണ്‍പുരികങ്ങളില്‍ നിനക്കില്ലേ
നല്ലൊരുജോഡി കട്ടിമീശ...!

ചൂണ്ടുവിരല്‍ത്തുമ്പത്ത്
താമരയുഴിഞ്ഞപ്പോള്‍,
കാല്‍മുട്ടുചിരട്ടയില്‍
തീവെട്ടിയെരിഞ്ഞപ്പോള്‍,
മീശ വിറപ്പിച്ചല്ലേ നീയെന്നെ
വീണപൂവാക്കിത്തീര്‍ത്തത്?

ഇടതുചെവിമടക്കിനുള്ളില്‍‌,
നാലാമത്തെ വാരിയെല്ലില്‍,
നട്ടെല്ലിനരികിലെ കുഴികളിലാണ്‌
നിന്‍റെ 'നീ'യെന്നു പറഞ്ഞപ്പോള്‍,
പ്രണയം മൂര്‍ച്ഛിച്ച ഒന്‍പതാം
മരണത്തിന്‍റെമണമറിഞ്ഞു ഞാന്‍.

ആറാമിന്ദ്രിയം വരെ
ആടിയുലഞ്ഞു നീ നില്‍ക്കവേ,
തോരാനിട്ടിരിക്കുന്നു ഞാന്‍
ഹൃദയത്തിന്‍റെ കുപ്പായം...
ചുളി വീണുപോയതും നോക്കി
ഉറങ്ങാനൊക്കാതിരിക്കുന്നു ഞാന്‍...

(04.10.2011)

*  പ്രണയത്തിന്‍റെ അവസ്ഥകള്‍ ഒന്‍പതെണ്ണം ആണെന്ന് ശാസ്ത്രം.  അവ യഥാക്രമം - 1. ചക്ഷുപ്രീതി, 2. മനസ്സംഗം, 3. നിദ്രാഛേദം, 4. ശരീരകാര്‍ശ്യം, 5. ലജ്ജാനാശം, 6. വിഷയനിവൃത്തി, 7. ഉന്മാദം, 8. മൂര്‍ഛ, 9. മരണം ഇങ്ങനെയാണ്.

Thursday, December 1, 2011


എന്‍റെ കുറുംകവിതകള്‍ 
സൂക്ഷിച്ചു വയ്ക്കാന്‍ ഒരിടം.
ഈ ലിങ്കില്‍...

http://kuruttukolli.blogspot.com/

Tuesday, September 27, 2011

കുറിയോട്ടം

47

പെണ്ണേ,
പലകുറി പറഞ്ഞില്ലേ,
നെട്ടോട്ടമോടുമ്പോള്‍
കുറിയോട്ടം വേണ്ടെന്ന്....?

അന്തിയ്ക്കിരുള്‍ വീഴ്കെ,
കുണ്ടനിടവഴി
ചാടിക്കടന്നു നീ

താഴേത്തൊടിയിലെ
മൂവാണ്ടന്‍ കൊമ്പത്ത്
തലകുത്തിയാടി നീ

നീ പെറ്റ മക്കള്‍ക്ക്‌
നാക്കിനു നീളം
നാക്കിലയോളം

നീ നട്ട നേന്ത്രന്‍റെ
ഭാരപ്പടലയില്‍
ഇരുപത്തൊന്നുണ്ണികള്‍   

ഉപ്പു കുറഞ്ഞാലും
നീ വച്ച കഞ്ഞിയ്ക്ക്
കൈപ്പുണ്യസ്വാദ്

എങ്കിലും പെണ്ണേ,
അന്തിക്കിടക്കയില്‍
ഉറക്കം നടിച്ചു നീ
എന്നെ ഞെരുക്കീല്ലേ?

തോളില്‍ കടിച്ചിട്ട്‌
രാക്കനവാണെന്ന്
കള്ളം പറഞ്ഞില്ലേ?

ഒന്നും വരില്ലെന്ന്
കണ്ണിറുക്കീട്ടു നീ
മൂന്നിനെ പെറ്റില്ലേ?

പലകുറി പറഞ്ഞു ഞാന്‍
രണ്ടറ്റമെത്തിക്കാന്‍
നെട്ടോട്ടമോടുമ്പോള്‍
കുറിയോട്ടം വേണ്ടെന്ന്....

(26..09..2011)

Tuesday, September 20, 2011

അനോണികള്‍

35

ഫേസ്‌ബുക്ക്‌ പ്രൊഫൈലില്‍
ഗൂഗിള്‍ പടത്തില്‍
മണ്ണാങ്കട്ടയിരുന്നു

കാറ്റില്‍ പറക്കാതെ
ഖത്തറിലുണ്ടെന്ന്
കരിയില പറഞ്ഞു

സ്റ്റാറ്റസ് മെസേജില്‍
ഇരുവരും കണ്ടത് -
'മലയ്ക്കു പോകാത്തവര്‍...'

മഴയെക്കുറിച്ച്
കരിയില പോസ്റ്റിട്ടു,
മണ്ണാങ്കട്ട ലൈക്കടിച്ചു...

കാറ്റിനെപ്പറ്റി
മണ്ണാങ്കട്ട നോട്ടിട്ടു,
കരിയില കമന്റടിച്ചു...

കാറ്റുമറിഞ്ഞില്ല,
മഴയുമറിഞ്ഞില്ല,
അനോണിക്കട്ടയും
ഫേക്കിലയും

(16..09..2011)

(നന്ദി, ഈ വരികള്‍ എഴുതാന്‍ പ്രചോദനമായ 
ശ്രീ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍

Saturday, August 27, 2011

പാതി...!

32

മുഴുവനുമുണ്ടായിരുന്ന ഞാന്‍
പാതിയായിപ്പോയത്
കല്യാണം കഴിഞ്ഞപ്പോഴാണ്...

നാട്ടാര്‍ക്ക് തിരുത്താന്‍
അവസരം കൊടുത്ത്
അവനെന്നെ വിളിച്ചു,
"
നല്ല പാതീ.....!!!"

വിളിച്ചു നിര്‍ത്തുമ്പോള്‍
"തീ...തീ..." ന്നു നീട്ടിയത്
ദൈവം മാത്രം കേട്ടു.....

(26..08..2011)

Tuesday, August 16, 2011

കൊണ്ടറിയുന്നവര്‍

11

ചക്കി കുത്തിയത്
പത്തായം പെറ്റെന്നു കരുതി....

ചക്കി കുത്തിയതല്ലേന്നമ്മ
അമ്മ വച്ചതല്ലേന്നു ഞാന്‍...

കാലിപ്പത്തായം കണ്ട്
അമ്മാവനലറി,
വിത്തുകുത്തിയുണ്ടതാരെടാ....#@*&%$#*@&$...???

(03..08..2011)

Monday, July 18, 2011

ചുരുക്കെഴുത്തുകള്‍

22


കൃതയുഗം -
കരകവിഞ്ഞ പ്രണയത്തില്‍ മുക്കി
നാലുപുറമെഴുതിയപ്പോള്‍ അവള്‍ പറഞ്ഞു,
'ചുരുക്കിയെഴുതൂ, സമയമില്ല'


ത്രേതായുഗം -
പെയ്തിറങ്ങിയത്‌ പേനയിലാക്കി,
മൂന്നുപുറമായപ്പോള്‍ അവള്‍ പറഞ്ഞു,
'ഇത്രയും വേണ്ടാ, ഒതുക്കിയെഴുതൂ'


ദ്വാപരയുഗം -
കുടത്തില്‍ നിന്നെടുത്ത്
കുടഞ്ഞുകുടഞ്ഞെഴുതി,
രണ്ടാംപുറം അവള്‍ വായിച്ചില്ല.


കലിയുഗം -
കരണ്ടിയില്‍ക്കോരിയപ്പോള്‍
അരപ്പുറം കവിഞ്ഞു,
അവളതു മടക്കി, 'പിന്നെ നോക്കാം'


കല്‍പ്പാന്തം -
ചുരണ്ടി നോക്കിയപ്പോള്‍
രണ്ട് കുത്തും കോമയും മാത്രം
അവള്‍ ചിരിച്ചു, 'എന്തിനാ വെറുതെ...'


ഇന്ന് രാവിലെ -
കുത്തിനോക്കി,
കുഴിച്ചുനോക്കി,
നനവു പോലുമില്ല...
 
അവള്‍ പറഞ്ഞു,
'എനിക്ക് ദാഹിക്കുന്നു...'

(23..06..2011)

Saturday, July 16, 2011

അക്കരെ...

11

കണ്ണെത്താത്തിടത്തോളം
എനിക്കും നിനക്കുമിടയില്‍ കണ്ട അഗാധഗര്‍ത്തം
ഒരു പുഴയായിരുന്നെന്നു ഞാനറിയുന്നത്
മഴക്കാലം വന്നപ്പോഴാണ്.

വീണു കാലൊടിയുമെന്നു കരുതി വേനല്‍ക്കാലത്തും,
മുങ്ങിച്ചാവുമെന്നു ഭയന്ന് മഴക്കാലത്തും
നിന്‍റെയടുത്തെത്താന്‍ എനിക്ക് കഴിഞ്ഞില്ല....

Tuesday, July 12, 2011

ഹവ്വാവിലാപം

14

രക്തത്തിലല്ലാതെ
എല്ലില്‍ പിറന്നവള്‍
മാംസം ധരിക്കാതെ
മജ്ജയില്‍ തീര്‍ന്നവള്‍

നേരിന്‍റെ പേര്‍ചൊല്ലി
വഞ്ചിക്കപ്പെട്ടവള്‍,
പാമ്പിന്‍ പരസ്യത്തില്‍
മൂക്കറ്റു വീണവള്‍,
"പെണ്‍വാക്കുകേട്ടവന്‍
പെരുവഴി" ച്ചൊല്ലിന്‍റെ
കാര്യം മെനഞ്ഞവള്‍,
കാരണമായവള്‍

നാരുകള്‍ ചേര്‍ത്തിട്ട
പച്ചിലത്തുന്നലില്‍
ആദ്യമായ് നാണിച്ചു
വസ്ത്രം ധരിച്ചവള്‍,
ആദിമാതാവെന്നു
പേരിട്ടു നില്‍ക്കിലും
ആദി
പാപത്തിന്‍റെ
കുറ്റം ചുമന്നവള്‍.

രക്തബന്ധുക്കളായ്
മക്കളെ പെറ്റവള്‍,
സ്വന്തം പിതാവിനെ
വേള്‍ക്കേണ്ടിവന്നവള്‍ !

ചോദ്യം വരുന്നേരം
ചൂണ്ടിക്കൊടുക്കവെ,
അച്ഛനപ്പൂപ്പനായ്
അപ്പൂപ്പനച്ഛനായ്.......
ചൂണ്ടാണിത്തുമ്പിലും
ചോര പൊടിഞ്ഞവള്‍

ഒന്നൊന്നായങ്ങനെ
ചിന്തിച്ചിരിക്കില്‍
ഒരന്തമില്ലാത്തവള്‍.....

(04..07..2011)

Saturday, July 9, 2011

ഒരു ചാറ്റുകാരന്‍റെ അന്ത്യം

16

ഒരിക്കല്‍,

കണ്ടതെല്ലാം
പച്ചയായിരുന്നു,
ഞാനും.

പിന്നെപ്പിന്നെ
ചാരനിറം
ഞാന്‍ വാരിപ്പൂശി.

ഇപ്പോള്‍
പലതും ചാരമായപ്പോള്‍
ഒരു പച്ചയ്ക്ക് കൊതിച്ചു...

കണ്ടതെല്ലാം
മഞ്ഞയും, ചുവപ്പും...!!

(02..06..2011)

Tuesday, July 5, 2011

സു-ഡോ-കു

22
ഒടുവിലൊരക്കം,
ബാക്കിയൊരു കളവും.


വരിയിലും നിരയിലുമുണ്ട്
ശേഷിച്ച അക്കം;
അതുമാത്രമില്ല
ചതുരത്തിനുള്ളില്‍

ചേര്‍ക്കാതിരിക്കാനും
എഴുതാനുമാവാതെ
കളത്തിനു പുറത്ത്
തൂലികയും ഞാനും

അകത്ത്,
ഇടം കിട്ടിയവരുടെ
ആഘോഷങ്ങള്‍.
അക്കമെന്നെ നോക്കുന്നു,
അതിന്‍റെ മുഖത്ത്
കമ്പിയില്‍ തൂങ്ങി
നില്‍ക്കുന്ന ഭാവം

ഞാനുമതിനെ നോക്കി,
ഈര്‍ക്കിലാവാം,

ഉലക്കയുമാവാം,
ഒരൊന്നായിരുന്നത് !

ഒന്നെഴുതാനാവാതെ,
ഒന്നുമെഴുതാനാവാതെ,
ഒന്നിനൊന്നോടു മാത്രം
സാമ്യം ചൊല്ലിയിരിപ്പു ഞാന്‍.

അക്കം പിശകാന്‍ കാരണം
തൂലികയോ, തലച്ചോറോ?
എനിക്കു കിട്ടിയ സമസ്യ
തെറ്റിച്ചെഴുതിയതാര്?
സ്രഷ്ടാവോ ഞാനോ?

(15..05..2011)

Saturday, July 2, 2011

അസ്തിത്വം

16

ഞാന്‍ കാല്‍ നീട്ടിയപ്പോള്‍
നീയതു തൊട്ടു,
കൈ നീട്ടിയപ്പോള്‍
നീയതു പിടിച്ചു,
എനിക്കു തല ചായ്ക്കാന്‍
നീ ചുമല്‍ വിരിച്ചുതന്നു,
പിന്നെ ഞാന്‍ ഹൃദയം നീട്ടിയപ്പോള്‍
നീയതു വേണ്ടെന്നു പറഞ്ഞു,
അസ്തിത്വമില്ലാത്തവയെ
നിനക്കിഷ്ടമല്ലെന്ന്.

അസ്തിത്വമെന്നാലെന്തെന്ന്
എനിക്കറിയില്ലായിരുന്നു,
ഹൃദയത്തിന് മാത്രമെന്തേ
അസ്ഥിയില്ലാതെ പോയത്?

തിരികെ നടന്നപ്പോഴാണ്
ഞാനതോര്‍ത്തത്‌,
എന്‍റെ ചുണ്ടിനും നാവിനും
അസ്തിത്വമില്ലെന്ന്
ഒരിക്കലും നീ
പറഞ്ഞിരുന്നില്ലല്ലോ എന്ന്.

(10..06..2011)


Monday, June 27, 2011

പ്ലിങ്ങസ്യ...

17


നാവുറയ്ക്കും മുന്‍പേ
അച്ഛനെന്നു വിളിക്കും മുന്‍പേ
കുഞ്ഞരിപ്പല്ലു കാട്ടി
ഇത്തിരിക്കുട്ടി പറഞ്ഞു,
" പ്ലിങ്ങസ്യ... "

കണ്ണുമിഴിച്ചു ഞാന്‍ നിന്നപ്പോള്‍
അവള്‍ ചിരിച്ചു...

രാവിലെ ഉണരുമ്പോള്‍
എന്‍റെ മീശയില്‍ പിടിച്ചും
രാത്രിയെന്റെ മുതുകത്ത്
ആന കളിക്കുമ്പോഴും
അവള്‍ പറഞ്ഞു,
" പ്ലിങ്ങസ്യ... "

ഇരുപതുലക്ഷവും ഇരുനൂറു പവനും
ഷെവര്‍ലെ കാറും റബ്ബര്‍ത്തോട്ടവും
കള്ളച്ചിരിയുമായി
അവള്‍ പടിയിറങ്ങിപ്പോയി

ജപ്തിനോട്ടീസുകള്‍ എണ്ണിയടുക്കുമ്പോള്‍
അവള്‍ പറഞ്ഞതിനര്‍ത്ഥം ഞാനറിഞ്ഞു,
" പ്ലിങ്ങസ്യ... "

 
(15..06..2011)

Thursday, June 23, 2011

നിരാസം

9

എന്‍റെ സ്നേഹത്തിനു ചൂടായിരുന്നില്ല, തണുപ്പായിരുന്നു.  തണുക്കുന്നെന്നു പരാതി പറഞ്ഞ് എന്‍റെ രാത്രിയുടെ വാതില്‍ വലിച്ചുതുറന്ന് നീയിറങ്ങി നടന്നത് കത്തുന്ന പകലിലേയ്ക്കായിരുന്നു.  തണലില്ലാത്ത നിന്‍റെ വഴികളില്‍ വേനല്‍ച്ചൂടില്‍ കരിഞ്ഞത് എന്‍റെ മനസ്സായിരുന്നു.

എന്‍റെയിരുളിലെ വിളര്‍ച്ചയേക്കാള്‍ നിന്‍റെ വെളിച്ചത്തിന്‍റെ വരള്‍ച്ചയെ നീ സ്നേഹിച്ചു.  കത്തുന്ന നെറ്റിയുമായി നീ തിരികെയെത്തുമെന്നും തണുത്ത വിരലുകള്‍ നീട്ടി നിന്നെ തൊട്ടുപൊള്ളിക്കണമെന്നും നനുക്കെ മുത്തണമെന്നും ഞാന്‍ കരുതി.  നീയില്ലാതിരുന്നതിനാല്‍, എരിഞ്ഞ വേനലും ചൊരിഞ്ഞ വര്‍ഷവും വരണ്ട ശിശിരവും ഞാനറിയാതെ പോയി.

ഇതെന്‍റെ മരണക്കിടക്ക...


ഒടുവില്‍ നീയെത്തുമ്പോള്‍ നിന്നെയും കാത്ത് ഒരു പേടകമുണ്ടാവും, അതില്‍ നിനക്കായ് -
കാറ്റില്‍ പറന്നുപോയ ഒരു തുണ്ടു സ്വപ്നം,
പിറക്കാതെ പോയ നമ്മുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് കണ്ടുവച്ച പേര്,
വാക്കിന്‍റെ ഗര്‍ഭത്തില്‍ അലസിപ്പോയ അര്‍ഥം,
നിന്നെയോര്‍ത്തു കരഞ്ഞ അവസാനത്തുള്ളി കണ്ണുനീര്‍ ഒപ്പിയെടുത്ത കൈലേസ്,
പിന്നെയൊരു ചെപ്പിനുള്ളില്‍,
എന്‍റെ കാലടിയില്‍ നിന്നൂര്‍ന്നുപോയ ഒരു പിടി മണ്ണ്....

ആ പേടകം പാഴ്ത്തടിയുടേതാവും, അതിലും ഇരുളും തണുപ്പുമുണ്ടാവും...

ഇഷ്ടമാവില്ലെങ്കിലും നിനക്കുനല്‍കാന്‍
എനിക്കതൊന്നു മാത്രം.

Monday, June 20, 2011

കുറും കുറിപ്പുകള്‍

8

ചില്ലക്ഷരങ്ങള്‍

ചില്ലക്ഷരങ്ങള്‍
ഇല്ലായിരുന്നെങ്കില്‍
അവനും
അവളും
അവരും,
ലിംഗവും വചനവുമില്ലാത്ത
വെറും 'അവ' മാത്രം.
 ++++++++++++


കളഞ്ഞുകിട്ടിയത്

നടക്കാനിറങ്ങിയപ്പോള്‍
വഴിയരികിലൊരു ജീവി...
അതെന്നോടു ചിരിച്ചു,
പഴയ പരിചയക്കാരനെപ്പോലെ.
സൂക്ഷിച്ചു നോക്കിയപ്പോള്‍
അതെന്‍റെ ഹൃദയമായിരുന്നു,
വര്‍ഷങ്ങള്‍ക്കു മുന്‍പേ
കണക്കു പറഞ്ഞും
വഴക്കുണ്ടാക്കിയും
നീ വാങ്ങിക്കൊണ്ടുപോയത്. 
   ++++++++++++ 


അസഭ്യം

കീബോര്‍ഡിലെ
മുകള്‍ വരിയില്‍
അക്കങ്ങള്‍ക്ക് മേലെ
ചിഹ്നങ്ങളില്ലെങ്കില്‍
സഭ്യമായി
അസഭ്യം പറയുന്നതെങ്ങനെ?
++++++++++++

(17..06..2011)

Friday, June 17, 2011

കണക്കുപുസ്തകം

13

കണക്കെഴുതി വയ്ക്കാന്‍
നീ പറഞ്ഞു,
എല്ലാ സ്നേഹവും

ഒരിക്കല്‍ തിരികെ തരാമെന്ന്.
ഓരോ തരിയും ഒന്നൊഴിയാതെ
ഞാന്‍ കുറിച്ചുവച്ചു.

കാലങ്ങള്‍ക്കപ്പുറം
കണക്കുതീര്‍ക്കാന്‍ നീയെത്തി;
എന്‍റെ കണക്കുപുസ്തകം
കളഞ്ഞുപോയിരുന്നു...!

തെക്കിനിമൂലയില്‍
വാരിക്കൂട്ടിയതിനിടയില്‍
അതുണ്ടോയെന്നു നോക്കാന്‍
നിന്നോട് ഞാന്‍ പറഞ്ഞു.

 
അറിയുന്നതപ്പോഴാണ്,
കിട്ടിയാലും വായിക്കാനാവാതെ
നിനക്കു വെള്ളെഴുത്ത് ബാധിച്ചെന്ന്,
എന്നെപ്പോലെ തന്നെ.

(12.06.2011)

Tuesday, June 14, 2011

ആദാമിന്‍റെ വേദനകള്‍

11

എന്‍റെ സങ്കടങ്ങള്‍ 
ഞാനാരോടു പറയാന്‍....

വേദനയില്ലാതെ
കരച്ചിലുകളില്ലാതെ
പൊക്കിള്‍ക്കൊടിയില്ലാതെ
പിറന്നവന്‍ ഞാന്‍

മുലകുടിക്കാതെ
താരാട്ടു കേള്‍ക്കാതെ
തൊട്ടിലിലുറങ്ങാതെ
പിച്ച നടക്കാതെ
പാല്‍പ്പല്ലു പൊഴിയാതെ
വളര്‍ന്നവന്‍ ഞാന്‍

അമ്മയും പെങ്ങളുമില്ലാതെ
അനുജനും ജ്യേഷ്ഠനുമില്ലാതെ
ബന്ധവും സ്വന്തവുമില്ലാത്ത
തന്തയില്ലാത്തവന്‍ ഞാന്‍

മകനായ് പിറക്കാതെ
അച്ഛനായവന്‍ ഞാന്‍
എന്‍റെ സങ്കടങ്ങള്‍
ഞാനാരോടു പറയാന്‍....?

(14..06..2011)

Saturday, June 11, 2011

സമ്മാനം

6

പ്രണയസ്മരണികയായ്
നിനക്കൊരു സമ്മാനം തരാന്‍
ഞാന്‍ കൊതിച്ചു.

ഏറെത്തിരഞ്ഞു,
ഒടുവില്‍
പതിറ്റാണ്ടുകളെഴുതി
നിബ്ബു തേഞ്ഞ
നിറം മങ്ങിയ
മഷി പടരുന്ന
എന്‍റെ പേന
ഞാന്‍ നിനക്കു തന്നു

അതിനുള്ളില്‍
ഞാന്‍ ചവച്ചിറക്കിയ സങ്കടങ്ങളും
കുടിച്ചു തീര്‍ത്ത വിഷാദങ്ങളും
കാണാന്‍ കൊതിച്ച
സ്വപ്നങ്ങളുമുണ്ടായിരുന്നു.

അതുകണ്ട് നീ ചിരിച്ചപ്പോള്‍
ഞാന്‍ കരഞ്ഞു,
അതിനേക്കാള്‍ വിലപ്പെട്ടതൊന്നും
എനിക്കുണ്ടായിരുന്നില്ല,
നിനക്കു തരാന്‍.

(പ്രചോദനം : പൗലോ
കൊയ്‌ലോയുടെ 'ഇലവന്‍ മിനിറ്റ്സ്')

(20..05..2011) 

 

Thursday, June 9, 2011

നരനാളികേരങ്ങള്‍

14

അഞ്ചില്‍ ഞാനൊരു വെള്ളയ്ക്ക;
 എറിയാന്‍ കൊള്ളാം,
പാടത്തും പറമ്പിലും,
കാക്കയ്ക്കും കുളത്തിലും.

പതിനഞ്ചു കടക്കുമ്പോള്‍
ഇളനീര്‍ കരിക്ക്;
നക്കിയും മുത്തിയും കുടിക്കാം,
നനുനനുന്നനെ നുണയാം.

നാളികേരപ്രായം നാല്‍പ്പതുവര്‍ഷം;
ഉടച്ചാല്‍ ചുറുചുറു,
കടിച്ചാല്‍ കറുമുറു.

കൊട്ടത്തേങ്ങയ്ക്കും

കൊപ്രയ്ക്കും വില
ആടുമ്പോള്‍ മാത്രം;
അരച്ചും പിഴിഞ്ഞും,
ചണ്ടിയായുണങ്ങിയും....

പിന്നെയുള്ളത്
ചിരട്ടയും തൊണ്ടും;
അതിനെയിനി
കയറിനു കൊള്ളാം,
തീയെരിക്കാനും.

(08..06..2011)

Tuesday, June 7, 2011

അളന്നുതൂക്കിയത്

11

പറ കൊണ്ടളന്നപ്പോള്‍
പകുതിയുണ്ടായിരുന്നു,
നാഴികൊണ്ടളന്നപ്പോള്‍
ഉരി വരെ നിറഞ്ഞു,
മുഴക്കോലെടുത്തപ്പോള്‍
അരമുഴം മാത്രം...

തൂക്കക്കട്ടി തേടി
ഞാനോടിനടന്നു,
എതുവച്ചാലും
ചരിയുന്ന ത്രാസ്

വലിച്ചെറിഞ്ഞ പറയും നാഴിയും
ത്രാസും ഭാരവും കൊണ്ട്
പിന്മുറ്റം നിറഞ്ഞു.

മടുപ്പറിഞ്ഞ ദിവസം
എന്‍റെ മനസ്സുവച്ച് തൂക്കി,
തൂക്കം കൃത്യം, കിറുകൃത്യം !

എന്നാല്‍
ഓട്ടത്തിനിടയില്‍
ഞാന്‍ മറന്നുപോയിരുന്നു,
അളന്നും തൂക്കിയും നോക്കിയത്
എന്‍റെ സ്നേഹമോ,
അതോ നിന്‍റെ സ്നേഹമോ?

(04..06..2011)

Sunday, June 5, 2011

ഏകബഹുവചനം

7

മരങ്ങള്‍, മത്സ്യങ്ങള്‍,
കീടങ്ങള്‍, പ്രാണികള്‍,
കല്ലുകള്‍, കാടുകള്‍,
മൃഗങ്ങള്‍, മനുഷ്യര്‍ ...
- ബഹുവചനങ്ങള്‍ക്കെല്ലാം
അക്ഷരങ്ങളേറെ.

ചോദ്യമിനിയൊന്ന്,
സംശയമൊന്ന്,
ഒരക്ഷരം മാത്രം -
ഏകവചനമോ,
ബഹുവചനമോ,
ഒറ്റയോ ഇരട്ടയോ,
ഒന്നോ പലതോ,
നീയോ ഞാനോ,
' നാം....? '

(04..06..2011)

Friday, June 3, 2011

അമ്പത്തിനാലാമതക്ഷരം

4

അതെ
ന്റേതായിരുന്നു,
എന്‍റെ സ്വന്തം.

ചൊല്ലിത്തന്നവര്‍,
നുള്ളിത്തന്നവര്‍,
തല്ലിത്തന്നവര്‍,
തള്ളിക്കളഞ്ഞോരക്ഷരം.

ചെല്ലപ്പേരായ്
നിന്നെ വിളിക്കാന്‍
ഞാനതു കാത്തുവച്ചു.

ലിപിയറിയാതെ
നിനക്കുള്ള കത്തുകളില്‍
ഞാനതെഴുതാതിരുന്നു

നീയടുത്തെത്തുമ്പോള്‍
കാതോരമോതുവാന്‍
അമ്പത്തിനാലാമതക്ഷരം
ഞാനോര്‍ത്തുവച്ചു.


കാത്തുകാത്തിന്നലെ
നീ വന്നിരുന്നപ്പോള്‍,
നീയൊന്നു തൊട്ടപ്പോള്‍,
അമ്പത്തിമൂന്നും മറന്നുപോയ്‌ ഞാന്‍...!

മിണ്ടാത്തതെന്തെന്നു
നീ കണ്‍ചിരിച്ചപ്പോള്‍
ഞാനൊന്നു ചൊല്ലുവാന്‍
നിന്നെ വിളിക്കുവാന്‍...
നാവു വരണ്ടതും
ശ്വാസം നിലച്ചതും...

ഏറെക്കഴിഞ്ഞപ്പോള്‍
നീ പോയ്‌മറഞ്ഞപ്പോള്‍
നീറിച്ചുവന്നൊരെന്‍
നിശ്വാസവായുവില്‍
കൂടിക്കലര്‍ന്നു പോയ്‌,
നിന്നെ വിളിക്കാതെ,
അമ്പത്തിനാലാമതക്ഷരം...

(26..05..2011)


Tuesday, May 31, 2011

കാഴ്ചപ്പാടുകള്‍

5

ബസ്സിനുള്ളില്‍
മുപ്പത്തെട്ടാളുകള്‍,
വെളുക്കുവോളം യാത്ര

തുടക്കം മുതല്‍
അവനും അവളും
സംസാരിക്കുകയായിരുന്നു,
വാ തോരാതെ,
നിറുത്തില്ലാതെ

'പ്രണയിതാക്കള്‍' -
കണ്ടക്ടര്‍ തിരിഞ്ഞു,
കണ്ണിലുണ്ടു പ്രണയം...

'കാമുകീകാമുകന്മാര്‍' -
സഹയാത്രികര്‍ ചിരിച്ചു,
അല്ലെങ്കിലെന്താ
ഇത്രയ്ക്കു പറയാന്‍.

അവരറിഞ്ഞില്ല,
നാവൊഴിയാതെ,
രാവുറങ്ങാതെ,
ഇടമുറിയാതെ
അവര്‍ പറഞ്ഞുകൊണ്ടിരുന്നത്
അവളുടെ കാമുകനെക്കുറിച്ചായിരുന്നു,
അവന്‍റെ കാമുകിയെക്കുറിച്ചും.

(20..05..2011)

Monday, May 30, 2011

ആലോചന

5

ഞാനെഴുതിയതു കണ്ട്
നിന്‍റെ തല പുകഞ്ഞു -
ഇതില്‍ ഞാനെത്ര ശതമാനം,
നീയെത്ര ശതമാനം...?

നീയറിഞ്ഞില്ല,
പറ്റിക്കിടന്നെന്നും
ചുറ്റിപ്പിണഞ്ഞെന്നും
കോരിയെടുത്തെന്നും
രണ്ടായ് പിളര്‍ന്നെന്നും
ഉപ്പു പുരണ്ടെന്നും
നാവില്‍ രുചിച്ചെന്നും
ഞാനെഴുതിയത്,

കല്ലുമ്മക്കായെക്കുറിച്ചായിരുന്നു...

(26..05..2011)

Saturday, May 28, 2011

അമ്പട ഞാനേ !

2

കടലാസുവെളുപ്പില്‍
മണ്‍നിറച്ചായത്തില്‍
അങ്ങിങ്ങായ്‌ ഞാന്‍ കോറി,

തല പുകച്ചിരുന്ന്‍
അതിനൊരു പേരുമിട്ടു....

ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ്
എന്‍റെ ചിത്രത്തിന് ! -


'ഇനിയും മരിക്കാത്ത ഭൂമി'

(22.05.2011)

Thursday, May 26, 2011

യക്ഷി

1

കാലങ്ങളായി ഞാന്‍
ചോദിച്ചു പോരുന്നു,
യക്ഷിയാര്, യക്ഷന്‍റെ ഭാര്യയോ?


യക്ഷന്‍, കുബേര ദാസന്‍,
യക്ഷി...? -  സുഹൃത്ത്‌ ചിരിച്ചു,
പാറ്റയെ തിന്നണോ
പാറ്റച്ചുവയറിയാന്‍,
ലോഷന്‍ കുടിക്കണോ
അരുചിയറിയാന്‍...?

അവന്‍റെ വാക്കു നേര്,
യക്ഷിയെക്കണ്ടപ്പോള്‍
യക്ഷിയെന്നറിഞ്ഞു ഞാന്‍,
കൂട്ടിനു പോന്നവള്‍
യക്ഷിയായിന്നലെ

ആദ്യമവളെന്നെ പിച്ചിക്കീറി,
കണ്ണുചുഴന്ന് ഉരുട്ടിക്കളിച്ചു,
ചെവി കടിച്ചു, മൂക്ക് മുറിച്ചു,
ഞരമ്പൊന്നു വലിച്ചൂരി
ചോരയൂറ്റിക്കുടിച്ചു

അടയ്ക്കാന്‍ കണ്ണില്ലാതെ
നേരം വെളുത്തപ്പോള്‍
അവള്‍ ചവച്ചിരുന്നത്
എന്‍റെ തുടയെല്ലായിരുന്നു !

എന്നിട്ടും
പടിക്കല്‍ വന്നാരോ
രാധയെന്നു വിളിച്ചപ്പോള്‍
അവള്‍ വിളി കേട്ടതെന്തിന്?

(19..05..2011)

Sunday, May 22, 2011

പ്രളയാന്ത്യം

5


പ്രളയം വരുമെന്നറിഞ്ഞില്ല ഞാന്‍
നിലകള്‍ക്കുമപ്പുറം മുങ്ങുവോളം

പ്രളയം വരുമെന്നറിഞ്ഞില്ല ഞാന്‍
മരണത്തിനോരം നടക്കുവോളം

കര ദൂരെ, കണ്ണുകള്‍ക്കപ്പുറത്ത്,
തിരതല്ലി,യൊരു തോണി നൊമ്പരങ്ങള്‍
മഴനാരു നെഞ്ചില്‍ മിടിപ്പുചേര്‍ക്കേ
ചുഴിചുറ്റി വീഴ്ത്തിയ ഗദ്ഗദങ്ങള്‍

നുരപൊങ്ങിയോളപ്പരപ്പിലൂടെ
ചിതറിപ്പൊഴിഞ്ഞു, കഴിഞ്ഞ കാലം
പ്രളയത്തിനപ്പുറം ജനനമുണ്ടോ,
ജനനത്തിനറ്റവും മരണമുണ്ടോ?

മുടിനാരിനോരം നനഞ്ഞ നേരം
തിരികെത്തുഴഞ്ഞിടാന്‍ കര വിദൂരം,
പ്രളയം വരുമെന്നറിഞ്ഞിടാതെ
കളി ചൊന്ന ജീവിതം ബാക്കിപത്രം.


Thursday, May 19, 2011

മുഖംമൂടി

4


മുഖമില്ലാതിരുന്നവള്‍ക്ക്
ഞാനൊരു മുഖം വരച്ചപ്പോള്‍
വഴിവക്കില്‍ നിന്ന്
പത്തുകാശിന്
അവളൊരു മുഖംമൂടി വാങ്ങി.

മുഖംമൂടി വച്ച്
അവളെന്നെ നോക്കി...
എന്‍റെ മുഖം കണ്ട്
അവള്‍ പറഞ്ഞു,
എടുത്തുമാറ്റൂ,
മുഖംമൂടി !

ഞാനറിഞ്ഞു,
'അദ്ദേഹം' പറഞ്ഞത് ശരി,
മുഖമില്ലെങ്കിലും
തലയിലുണ്ട്,
നിലാവെളിച്ചം !

(19..05..2011)

Tuesday, May 17, 2011

വിഭോഗം

22

 
വിഭോഗം
വരാത്ത വണ്ടിയ്ക്ക്
കാത്തുനില്‍ക്കുമ്പോള്‍,
ഇളം വെയിലേറ്റ്
മുങ്ങിക്കുളിയ്ക്കുമ്പോള്‍,
കിടക്കപ്പായില്‍
തിരിഞ്ഞുമറിയുമ്പോള്‍...

വിഭോഗം
ഓര്‍മ്മകളുടെ നായാട്ട്,
സ്വപ്നങ്ങളുടെ തേരോട്ടം,
പുറംചട്ടയില്ലാത്ത പുസ്തകത്തില്‍
നനഞ്ഞ അക്ഷരങ്ങള്‍ക്കുള്ളില്‍
വരികള്‍ക്കിടയിലൂടെ
നീന്തി നടക്കുന്നത്,

കണ്ണീര്‍ പൊടിയാതെ,
ചുണ്ട് വിതുമ്പാതെ,
കൈകളനങ്ങാതെ,
വിരല്‍ കടയാതെ,
അവ്യക്തം, ആച്ഛാദം,
ആസൂത്രിതം.... വിഭോഗം !

അക്ഷരത്തിന്‍റെ ആകൃതിയില്‍
വാക്കിന്‍റെ പ്രകൃതിയില്‍
എഴുത്തിന്‍റെ അടിവേരുകളില്‍
മാര്‍ദ്ദവം തിരഞ്ഞവര്‍ക്ക്,

വിഭോഗം,
എഴുതപ്പെടാത്ത
ശ്ലീലങ്ങള്‍ക്കും,
വരയ്ക്കപ്പെടാത്ത
പിണരുകള്‍ക്കും,
കാഴ്ച മങ്ങുമ്പോള്‍
ഉലഞ്ഞുടയുന്ന
രോമകൂപങ്ങള്‍ക്കും,
വിഭോഗം -
ഇനിയും.....

(13..05..2011)

Sunday, May 15, 2011

വെറുക്കപ്പെട്ടവന്‍റെ അത്താഴം

4


വെയില്‍ പരന്നപ്പോള്‍
ന്‍റെ വീടിന്‍റെ മുറ്റത്ത്‌ --

വരണ്ട മണ്ണില്‍

നീറിപ്പോവുന്ന നാമ്പുകള്‍;
ഏറെപ്പറക്കുമ്പോള്‍
വിത്തുപൊഴിയുന്ന
അപ്പൂപ്പന്‍ താടികള്‍;
എത്ര കുളിച്ചാലും
കൊക്കാവാത്ത കാക്കകള്‍...

പുല്ലിനും പുഴുവിനും മേല്‍
കല്ലിനും മുള്ളിനും മേല്‍
ഒന്നായൂതുന്ന പ്രാണവായു.

പച്ചിലക്കൊമ്പുകളില്‍
കാലുടക്കിക്കിടന്നത്
മുമ്പേ പറന്ന സ്വപ്‌നങ്ങള്‍;
കരിഞ്ചായച്ചുവരിനുള്ളില്‍
അടയിരുന്നിരുണ്ടത്
വെണ്‍പ്രാവിന്‍ ചിറകുകള്‍.


ഇരുള്‍ വീണപ്പോള്‍ --
വെറുക്കപ്പെട്ടവ
ന്‍റെ അത്താഴത്തില്‍
കല്ലും കരടും;
അവ
ന്‍റെ കുടിനീരില്‍
ചാമ്പലും മണ്ണും;
കണ്ണടച്ചിരുട്ടാക്കുമ്പോള്‍
ചിലന്തിക്കൂട്ടങ്ങള്‍...

റാന്തലണയ്ക്കുക,
കാണാതെ പോകട്ടെ
കല്ലും മണ്ണും, കരടും ചാമ്പലും.
ഉറങ്ങാന്‍ നോക്കുക,
കണ്ണടയ്ക്കാതെ,
 സ്വപ്‌നങ്ങള്‍ വന്ന് 
 വേട്ടയാടാതിരിക്കാന്‍.

വിധിയെന്നാല്‍ -
പിറന്ന മണ്ണിന്,
താങ്ങുന്ന ഭൂമിയ്ക്ക്,
പ്രാണവായുവിന്,
തിരികെ നല്‍കാന്‍
നമുക്ക് വിസര്‍ജ്യങ്ങള്‍ മാത്രം....
-- അത് പ്രപഞ്ചസത്യം.

(06.05.2011)

Friday, May 13, 2011

മാറ്റങ്ങള്‍

4


മാറ്റങ്ങള്‍ -
മുറ്റത്തെ പൂഴിയില്‍ കാലുരച്ച്‌,
വാതില്‍പ്പടിയില്‍ മറഞ്ഞുനോക്കി,
അകത്തളത്തില്‍ പാദമൂന്നി,
അവ കടന്നുവരും

ചിലപ്പോള്‍ ഉറുമ്പുപോലെ അരിച്ചരിച്ച്,
ചിലപ്പോള്‍ ഒച്ചുപോലെ ഇഴഞ്ഞിഴഞ്ഞ്,
മറ്റു ചിലപ്പോള്‍ കാറ്റു പോലെ,
ആരോരുമറിയാതെ,
ഇനിയും ചിലപ്പോള്‍
ആധിപിടിച്ച അമ്മയെപ്പോലെ,
കരഞ്ഞും പറഞ്ഞും.
 
മാറ്റങ്ങള്‍ -
അകത്തു കയറും,

ആരും കാണാതെ
അടുക്കളച്ചുവരില്‍
ഞാന്നു കിടക്കും,

അടുപ്പെരിയുമ്പോള്‍
അവ പുകയും,
പുകയേറ്റ് എന്‍റെ കണ്ണു നീറും...

മാറ്റങ്ങള്‍,
അവനറിയാതെ
അവളറിയാതെ
അവരുടെ പിന്നാലെ പോകും,
വഴിത്തിരിവുകളില്‍
ചൂണ്ടുപലകകള്‍ തിരിച്ചുവയ്ക്കും ,
വഴിയവസാനിക്കുന്നിടം
മാറ്റങ്ങള്‍ ആത്മഹത്യ ചെയ്യും.
 

തിരിഞ്ഞുനടക്കാം,
പിറുപിറുക്കാം, എല്ലാം നല്ലതിനെന്ന്,
വഴി തീരുന്നിടത്ത്‌ പറന്നുനോക്കാം,
അഗാധതയിലേയ്ക്ക്,
ചിറകുകള്‍ താനേ

മുളയ്ക്കുമെന്നു കരുതി.

(12..05..2011)

Saturday, May 7, 2011

ഉറുമ്പുകള്‍ അഥവാ PMP

5


ഉണങ്ങിത്തുടങ്ങിയ 
പൊക്കിള്‍ക്കൊടിയില്‍
അമ്മ പുരട്ടി എണ്ണ,
ഉറുമ്പരിക്കരുത്...
എണ്ണ തേടി ഉറുമ്പെത്തി.

മധുരപലഹാരം ടിന്നിലടച്ചു,
ടിന്നുതുരന്ന് ഉറുമ്പുവന്നു.

റേഷന്‍ കാര്‍ഡിന്‍റെ
ആറാം പേജില്‍
ചോണനുറുമ്പിന്‍ കൂട്.

കിടക്കപ്പായിലുറുമ്പ്,
പത്രം തുറന്നാ
ലുറുമ്പ്,
കുടിവെള്ളത്തില്‍ നിറയെ,
ഉണങ്ങാനിട്ട മുണ്ടില്‍,
അഴിച്ചിട്ട ചെരിപ്പില്‍,
ഉറുമ്പു
റുമ്പ്,
പല്ലില്ലാത്തു
റുമ്പ്.

കടിയനു
റുമ്പിരുന്നത് 
അവളുടെ തലമുടിയില്‍;
ഉറക്കത്തില്‍ കടിച്ചതെന്നെ,
ഒരുപാടു നൊന്തതെനിക്ക്.
ഉണര്‍ന്നു നോക്കുമ്പോള്‍
ഒരു നെഞ്ചിടിപ്പിനപ്പുറം
ഉറങ്ങിക്കിടക്കുന്നു... അവള്‍.

ഉറുമ്പില്ലാത്ത ലോകം
എന്‍റെ സ്വപ്നം,
ഉറുമ്പരിയ്ക്കാത്ത സ്വപ്നം
എന്‍റെ ലോകം.

(06..05..2011)


Wednesday, May 4, 2011

ഗതികേട്

7


മോഹങ്ങള്‍ മൂടിയ കുഴിയില്‍

ഞാനൊരു വാഴ നട്ടു

അടക്കാനാവാത്ത മോഹം

അതൊന്നു കുലച്ചു കാണാന്‍

(04.05.2011)

വിലങ്ങ്

0


ജീവിതം തളയ്ക്കപ്പെട്ട

വിലങ്ങിനും,

മൂന്നക്ഷരമായിരുന്നു,

നിന്‍റെ പേരിന്‍റെ.


               (12.04.2011)

ഉള്ളുരുക്കം

0



മകരമഞ്ഞു മൂടുമ്പൊഴും
ഇടവപ്പാതി തിമിര്‍ക്കുമ്പൊഴും
എനിക്കു ഭയമാണ്,
നിനക്ക് പൊള്ളുന്നുവോ  എന്ന്,
ചൂടേറ്റ്, 
എന്റെ നെഞ്ചിലെ
നെരിപ്പോടിന്‍റെ...

(25.04.2011)

Tuesday, May 3, 2011

ധാരണ !

6
Dew drop pic - Courtesy to :
http://www.estatevaults.com/bol/archives/2008/09/10/dewdrops.html



മഞ്ഞുതുള്ളിയില്‍
മുന്നൂറ്ററുപതു ദിക്കിലും
തെളിയുന്ന ഭൂഗോളം...

അതുകണ്ടു വിവശയായ്
ഭൂമിയേ താനെന്നു
ഗര്‍വ്വിക്കും മഞ്ഞുതുള്ളി. 

(03.05.2011)

കള്ളം പറയിക്കുന്നതാര് ?

15











കല്യാണപ്പിറ്റേന്ന് -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ (മൗനം)

അടുത്ത ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ : അകത്തു ടോയ് ലറ്റ് ഉണ്ടല്ലോ, അവിടെ പൊയ്ക്കൂടെ?
ഭര്‍ത്താവ് : എന്നാലും പുറത്തുപോയൊഴിക്കുന്ന ഒരു സുഖം കിട്ടില്ല.

മൂന്നാം ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  അത്... ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ : ഛെ! ഇത്ര വൃത്തികെട്ടവനായിപ്പോയല്ലോ നിങ്ങള്‍.
ഭര്‍ത്താവ്  (മൗനം)

നാലാം ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  ഓ, വെറുതെ, പുറത്തു നല്ല കാറ്റുണ്ട്....

(29.04.2011)

Sunday, May 1, 2011

വൈകിപ്പോയത്

6



ഏറെക്കൊതിച്ച യാത്രയ്ക്ക് 

നീ വന്നു വിളിച്ചത് 

വര്‍ഷങ്ങള്‍ കഴിഞ്ഞ്...


അപ്പോഴേയ്ക്കും

നിന്നോടുള്ള

എന്‍റെ സ്നേഹം

തീര്‍ന്നുപോയിരുന്നു.


(14.04.2011)

Friday, April 29, 2011

കാത്തിരിപ്പ്

8


ഇരുവഴി പിരിയുമ്പോള്‍

അവള്‍ പറഞ്ഞു,

കാത്തിരിക്കും ഞാന്‍,

വേഴാമ്പല്‍ പോലെ.


വേഴാമ്പലിന്റേത്

കള്ളക്കാത്തിരിപ്പ് -


ഒരു മഴപെയ്തു ദാഹംതീര്‍ന്നാല്‍

അതാരെയും കാത്തിരിക്കില്ല,

വീണ്ടും ദാഹിക്കുന്നതുവരെ....

(21.04.2011)

Wednesday, April 27, 2011

ബാധ്യത

8

 
ഞാനത്

മുറിക്കാന്‍ തീരുമാനിച്ചു;

ഈര്‍ക്കില്‍ കൊണ്ട്

ഇലകള്‍ തുന്നി

നാണം മറച്ചപ്പോള്‍

നീണ്ടുനിന്നതുകൊണ്ട്.


                                  (14.04.2011)

Monday, April 25, 2011

എങ്ങുമെത്താത്തവര്‍

3



ചിന്തകള്‍ക്ക് വേരിറങ്ങിയപ്പോള്‍
വിണ്ടുപോയത് സ്വന്തങ്ങള്‍;
പ്രായം തികഞ്ഞ വിഷാദങ്ങള്‍ക്ക് 
രോമം മുളച്ചത് സ്വപ്നങ്ങളിലും.


ഒന്നുമൊന്നും കൂട്ടിയാല്‍
രണ്ടല്ലേയാവൂ എന്ന്,
രണ്ടു രണ്ടായിപ്പിളരുമ്പോള്‍
ഒന്നാവാത്തതെന്തുകൊണ്ടെന്ന്....


കണ്ണീര്‍ ചുരന്നപ്പോഴും
അവളുടെ കണ്ണിലെ തീക്കനല്‍
തിളങ്ങിയതെന്തിനെന്ന്,
കുടലെരിഞ്ഞ വിശപ്പിലും 
മുന്നില്‍ കണ്ട പെണ്‍കഴുത്തില്‍
ഉരുമ്മാന്‍ തോന്നിയതെന്തിനെന്ന്....


അന്തമില്ലാത്ത തോന്നുകള്‍,
ചിന്ത തൂങ്ങുന്ന കൊമ്പുകള്‍


നേരറിവിന്റെ നെഞ്ചില്‍
കൊള്ളിയാന്‍ പാഞ്ഞപ്പോള്‍,
ചില്ലുകൂട്ടിലെ തലച്ചോറില്‍
പൊടിക്കാറ്റു ചുഴന്നപ്പോള്‍
കണ്ണില്‍ മിന്നിയ ബോധിയില്‍
കല്ലില്‍ കൊത്തിക്കണ്ടത് -
"താഴേയ്ക്ക് വളരുന്നത്‌ വേരുകളും
താടിമീശകളും മാത്രം."


(വേണ്ടതും വേണ്ടാത്തതും ചിന്തിച്ചുകൂട്ടി 
തല പുണ്ണും പിണ്ണാക്കും ഒക്കെ ആക്കുന്ന ചിലരുണ്ട്, 
അവരെക്കുറിച്ച്...)
(14.04.2011)