Wednesday, June 10, 2015

ദംശനം

15


കണക്കിന്റെ കറുപ്പുതാളില്‍ നിന്നാണ്
കാലദംശനമേറ്റത്..
പടിവാതില്‍ കടന്നുവന്നിരുന്നില്ല
പച്ചക്കുതിരകള്‍

അഹമെന്ന അദ്ധ്യായത്തിലെ
ഉപബോധത്തിന്റെ ആണരികുകളില്‍
പ്രായം താഴ്ത്തിയ വേരുമായ്
കൃതാവിനുള്ളിലുണങ്ങി
ഒരു പ്രണയക്കുരു

പുറംചട്ടയ്ക്കതിരിലൂടെ
കാറ്റില്‍ പാറിവരുന്നുണ്ട്
ചൊറിയന്‍ പൊടിയും പേറി
ഒരു പ്രണയപ്പുഴു

കടിവായില്‍ നിന്നകലെ
പച്ചയ്ക്ക് കത്തുന്ന മേഘം..
പെരുവിരല്‍മുനയില്‍
നീറിപ്പടരുന്ന മിഴിത്തീ

പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വിരലരുത്..
പൊഴിയാനിരിക്കുമ്പോള്‍
എന്റെ കണ്ണില്‍
നിന്റെ മിഴിയരുത്..

നിഴലുകള്‍ക്ക് നിന്റെ
പ്രണയാകൃതി,
മുനിഞ്ഞുപോയ പെണ്‍തിരിക്ക്
മഴക്കുടന്നയില്‍ നിന്ന്
ഒരു കവിള്‍ പ്രാണന്‍

ചാരം പെയ്യുമ്പോള്‍
കിനിയുകയാണ് ഞാന്‍..
മുനകളിലൂടെ, മുഴകളിലൂടെ..

പൊലിയാതിരിക്കണം,
കിഴിഞ്ഞുപോയ വരികളില്‍
വരളാതിരിക്കണം,
ചുരുണ്ടുവീണ സിരകളില്‍
കലരാതിരിക്കണം,
കടിപ്പാടില്‍ നിന്ന്
വലിച്ചുതുപ്പണം...

വെയിൽത്തുള്ളി പാകണം..
വേനൽക്കരുത്തിൽ 
കുരുപ്പിച്ചെടുക്കണം..
പച്ചക്കുതിരകള്‍ക്കുമേല്‍
യാത്ര പോകണം,
മനസ്സ് വിളയുന്ന പാടങ്ങളിലേക്ക്..

(22..04..2015)

Tuesday, April 21, 2015

പുഴയുരുക്കം

22


കിണറിനുള്ളില്‍
ഒരു പുഴയൊഴുകുന്നുണ്ട്

വലയങ്ങള്‍ക്കുള്ളില്‍
അലകളൊതുക്കി,
കരിങ്കല്‍മടക്കില്‍
ചിറകുകളുടക്കി
തളരുന്നുണ്ടൊരു പുഴ

തൊട്ടിക്കയറിലൂടെ
കയറിപ്പോകുന്നുണ്ട്
പുഴയുടെയാത്മാക്കള്‍
കപ്പിക്കരച്ചിലില്‍
ചിതറിപ്പോകുന്നുണ്ട്
വേവിന്‍ തേങ്ങലുകള്‍

നീണ്ടുനിവര്‍ന്നാല്‍ മേലാപ്പില്‍
അമ്പിളിവട്ടം ആകാശം,
പൂണ്ടുകിടക്കാമെന്നാലോ
ഭൂമിപ്പെണ്ണിന്‍ നെടുവീര്‍പ്പും,
കരയാനാവില്ലൊരു നാളും,
കലരും കണ്ണീർ തെളിനീരിൽ

കരളിന്‍ കാണാച്ചുവരുകള്‍ക്കുള്ളില്‍
ഒരു പുഴ തിളയ്ക്കുന്നുണ്ട്

തൊടിയാഴങ്ങളില്‍ മാറിടമുരഞ്ഞ്
ദുരിതക്കിണറിന്നതിരുകള്‍ക്കുള്ളില്‍
കുഴയുന്നുണ്ടൊരു പുഴ

സമയം വറ്റിത്തീരുമ്പോള്‍
മരണക്കിണറിന്‍ ചരിവുകള്‍ക്കുള്ളില്‍
പിടയുന്നുണ്ടൊരു പുഴ

കിണറിനുള്ളില്‍
ഒരു പുഴ തകരുന്നുണ്ട്...

(20.01.2015)